ആർക്കും സൂചന നൽകാതെ അതിർത്തിയിൽ പറന്നിറങ്ങി തലൈവർ

ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം തുടരുന്നു. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലേയിൽ എത്തിയത്. ഇരുവർക്കുമൊപ്പം കരസേന മേധാവി മുകുന്ദ് നരവനെയും ഉണ്ടായിരുന്നു.
ലേയിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നിമുവിലെത്തി. നിമുവിൽ സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ലഫ്. ജനറൽ ഹരീന്ദർ സിംഗ് അതിർത്തിയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അതിർത്തിയിലെ പശ്ചാത്തലം നേരിൽ കണ്ട് മനസിലാക്കി വിലയിരുത്തന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻകൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര.
പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച വാർത്ത കേന്ദ്രസർക്കാർ വാർത്താ ചാനലായ ദൂരദർശൻ ആണ് പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം ആ ഘട്ടത്തിലും വളരെ രഹസ്യമാക്കിവച്ചു.