ജി സി സി ഉച്ചകോടിക്ക് സൗദി വേദിയൊരുങ്ങും

റിയാദ്: 41 ാമത് ജിസിസി ഉച്ചകോടി ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്ക് മാറ്റിയതായി കുവൈറ്റ്, യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡിന് ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണിത്.
കോവിഡ് കാലത്ത് നടത്തി വന്ന വിർച്വൽ കോൺഫെറൻസിന് പകരം ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ട് റിയാദിലെത്തി ഉച്ചക്കോടിയിൽ പങ്കെടുക്കും. ഗൾഫ് സംഗമത്തിലെ മുഖ്യ അജണ്ട ഗൾഫ് പ്രതിസന്ധിയുടെ പരിഹാരമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ചർച്ചകളാണ് പ്രധാന വിഷയമാവുക. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ഇതിനായി അമേരിക്കയും കുവൈത്തും നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും മധ്യസ്ഥ ശ്രമങ്ങളെ ഉപരോധത്തിന് നേതൃത്വം നല്‍കുന്ന സഊദിയും സഖ്യരാജ്യങ്ങളും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.