പ്രവാസി വീട്ടുജോലിക്കാരി സ്പോണ്‍സറുടെ ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ മൂലം മരിച്ചെന്നു ദുബായ് പൊലീസ്.

ദുബായ്: പ്രവാസി വീട്ടുജോലിക്കാരി സ്പോണ്‍സറുടെ ക്രൂരമായ ശാരീരിക ആക്രമണങ്ങള്‍ മൂലം മരിച്ചെന്നു ദുബായ് പൊലീസ്. കുളിമുറിയില്‍ ബോധരഹിതയായി വീണുവെന്ന് പറഞ്ഞാണ് അറബ് സ്പോണ്‍സര്‍ ഏഷ്യന്‍ വംശജയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ യുവതി മരിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ എത്തിച്ച വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു.
റിക്രൂട്ട്‌മെന്റ് ഓഫീസ് വഴി 20,000 ദിര്‍ഹം കൊടുത്താണ് യുവതിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. എന്നാല്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഇവര്‍ക്ക് ജോലിയില്‍ തുടരാനായില്ല. മറ്റൊരാളെ വീട്ടുജോലിക്ക് വിട്ടുനല്‍കാന്‍ റിക്രൂട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചെങ്കിലും കോവിഡ് കാലമായതിനാല്‍ നടന്നില്ലെന്നും സ്പോണ്‍സര്‍ പോലീസിനോട് പറഞ്ഞു. അതിനിടയിൽ സ്പോണ്‍സറുടെ ജോലിയും നഷ്ടമായി. അതോടെ എപ്പോഴും വീട്ടിലുണ്ടായിരുന്ന ഇയാള്‍ യുവതിയെ നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് പറഞ്ഞു .