തമിഴ്നാട്ടിൽ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 6,000ത്തിലധികം ജാതി അതിക്രമ കേസുകള്‍

ചെന്നൈ: ജാതി അതിക്രമവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത് 6000ത്തിലധികം കേസുകള്‍. ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമക്കേസുകളാണ് തമിഴ്‌നാട്ടിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഒരു പരിഹാരവുമില്ലാതെ കോടതികളിൽ കെട്ടിക്കിടക്കുന്നത്. 1992 മുതലുള്ള കേസുകള്‍ ഒരു നടപടിയുമില്ലാതെ ഫയലുകളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്.
1992ലെ കേസില്‍ ഡാറ്റ വിശകലനം ചെയ്ത എൻജിഒ സിറ്റിസൺസ് മോണിറ്ററിംഗ് ആൻഡ് വിജിലൻസ് കമ്മിറ്റിക്ക് (സിവിഎംസി) കുറ്റപത്രം കണ്ടെത്താനാകാത്തതിനാൽ കേസിന്‍റെ അടിസ്ഥാന വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തമിഴ്‌നാട്ടിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 6,265 കേസുകൾ 1992 മുതൽ 2022 സെപ്തംബർ വരെ വിചാരണ തീർപ്പാക്കാതെ കിടക്കുന്നുണ്ട്.CVMC യുടെ വെബ്‌സൈറ്റിൽ 1992 മുതൽ 2021 വരെ വർഷാടിസ്ഥാനത്തിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വിശദമായ വിവരണം ലഭ്യമാണ്.ഈ ഡാറ്റ അനുസരിച്ച്, ഈ കാലയളവിലെ ഓരോ വർഷവും കുറഞ്ഞത് ഒരു ജാതി അതിക്രമ കേസെങ്കിലും ഇപ്പോൾ കെട്ടിക്കിടക്കുന്നുണ്ട്.