മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ

ബെംഗളുരു : മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം നടത്തിയത്. മംഗളൂരു സ്‌ഫോടത്തിന് ഒരാഴ്ച മുമ്പായിരുന്നു ട്രയല്‍ സ്‌ഫോടനമെന്നുമാണ് ലഭിക്കുന്ന വിവരം.
മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എൻഐഎയും പരിശോധന നടത്തുകയാണ്. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിൽ എത്തി.
ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പൊലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി. മംഗളുരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.