ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് കുമാർ സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി

ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് കുമാർ സർക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി. ബിഹാറിൽ പാകിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിതീഷിന് ആവശ്യമെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് അഭിപ്രായപ്പെട്ടു. പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.
"എല്ലാ സ്കൂളിലും ഉറുദു അധ്യാപകരെ നിയമിക്കാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. ബിഹാർ നിയമസഭയിൽ ഉറുദു ഭാഷ അറിയുന്നവർ വേണമെന്ന് നിർബന്ധമുണ്ടോ? എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കേണ്ടി വരുമോ? ബിഹാറിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. ബിഹാറിൽ പാകിസ്ഥാൻ സൃഷ്ടിക്കരുത്, വേണമെങ്കിൽ താങ്കൾ (നിതീഷ് കുമാർ) സ്വയം പാകിസ്ഥാനിലേക്ക് പോയ്ക്കോളൂ." നിഖിൽ ആനന്ദ് പറഞ്ഞു.