സഞ്ജിത്ത് വധം: മുഖ്യസൂത്രധാരൻ പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ പോലീസ് പിടിയിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കെതിരേ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഇക്കാര്യം വിശദീകരിക്കുമെന്നാണ് സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് സഞ്ജിത് വധക്കേസില്‍ ഇനി പിടികൂടാനുള്ളത്. ഇതില്‍ മൂന്ന് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണ്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്.
നവംബർ 15-നായിരുന്നു സംഭവം. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.